കണ്ണൂർ -: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്താകെ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി കേരളത്തിലും ഓഗസ്റ്റ് 17 ശനിയാഴ്ച ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്‌ടർമാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്‌ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെൻ്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്‌ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അത്യാവശ്യ സേവനങ്ങൾ ലഭിക്കും. ഒപി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്നും, പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർത്ഥിച്ചു. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്‌ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്‌ജ് ധരിച്ച് ജോലി ചെയ്യും.
Doctors to go on 24-hour strike from 6am tomorrow; OP won't work. Wayanad was excluded from the strike